Friday, April 23, 2010

ചില മാറ്റങ്ങള്‍

കഴിഞ്ഞ മൂല്യ നിര്‍ണയ ക്യാമ്പില്‍ വച്ച് എന്റെ പഴയ സുഹൃത്ത്‌ ജോഷിയെ കണ്ടപ്പോള്‍ അദ്ദേഹം ഇടതുപക്ഷ അധ്യാപക സംഘടനയുടെ ശക്തനായ ഒരു പ്രവര്‍ത്തകനായിരുന്നു.സെമിനാരി ജീവിതം അവസാനിപ്പിച്ചു കടുത്ത മാര്‍ക്സിസ്റ്റ്‌ പ്രവര്‍ത്തകനായ ജോഷി ആദര്‍ശത്തിന്റെ തലത്തില്‍ ,സത്യസന്ധതയുടെ ശബ്ദത്തില്‍ ,ഏതാണ്ട് എം.സുകുമാരന്റെ ശേഷക്രിയയിലെ കുഞ്ഞയ്യപ്പനെ പോലെ സ്വന്തം സഖാക്കളോടല്ലാതെ മറ്റാരുമായും വലിയ കൂട്ടില്ല എന്ന ഭാവത്തിലാണ് എന്നാണ് എനിക്ക് അന്ന് തോന്നിയിരുന്നത്.സംഘടന പ്രവര്‍ത്തനത്തിലും ഒരു കാര്‍ക്കശ്യം ദൃശ്യമായിരുന്നു. എന്നാല്‍ ഇത്തവണ കണ്ടപ്പോള്‍ മൊത്തംഒരു ഭാവമാറ്റം.


താന്‍ ഏറെ ദുഖിതനാണ് എന്നാണു അദ്ദേഹം പറഞ്ഞത്.കാരണമാവട്ടെ പാര്‍ട്ടിക്ക് മതത്തോടുള്ള സമീപനവും.എല്ലാ മതവിശ്വാസികളും പോഴന്മാരാണ് എന്ന രീതിയിലുള്ള സമീപനമാണ് പാര്‍ട്ടിയുടെ പല ക്ലാസ്സുകളിലും നിഴലിക്കുന്നതെന്നും കൂടാതെ പ്രകാശ്‌ കാരാട്ടിന്റെ ഇത് സംബന്ധിച്ച പ്രസ്താവന-മേല്ഘടകങ്ങളില്‍ വിശ്വാസികളെ ഒഴിവാക്കുന്നത് നല്ലത് എന്ന പ്രസ്താവന     -മതത്തിന്റെ ചുറ്റുപാടുകളില്‍ വളര്‍ന്ന തനിക്കു വേദന ഉണ്ടാക്കി എന്നുമായിരുന്നു ജോഷി പറഞ്ഞത്.എന്നാല്‍ എ.പി.അബ്ദുള്ളക്കുട്ടി,കെ.എസ്എ.മനോജ്‌ എന്നിവരുടെ മാറ്റത്തെ കേവലം രാഷ്ട്രീയക്കളിയായെ താന്‍ കാണുന്നുള്ളൂ എന്നും ജോഷിപറഞ്ഞു.ജോഷിയുടെ വാക്കുകളില്‍ നിന്ന് ഒരു കാര്യം വ്യക്തമായിരുന്നു.പാര്‍ടിയുടെ പാവപ്പെട്ടവരോടുള്ള സമീപനവും പൊതുവേയുള്ള രാഷ്ട്രീയ നിലപാടുകളും ഇപ്പോഴും അദ്ദേഹത്തെ അതില്‍ തന്നെ നിര്‍ത്തുന്നു.പക്ഷെ മതവിശ്വാസികളെ രണ്ടാം തരക്കാരായി കരുതുന്നത് അംഗീകരിക്കാന്‍ വയ്യ.



വൈരുദ്ധ്യാത്മകമായ ഹെഗലിന്റെ വാദമുഖങ്ങളിലെക്കാണ് എന്റെ ചിന്ത ചെന്നെത്തുന്നത്.പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടിന്റെ ഉത്തര പൂര്‍വ അര്‍ദ്ധങ്ങളില്‍ ജീവിച്ചിരുന്ന ജര്‍മന്‍ തത്വ ചിന്തകനായിരുന്ന ഹെഗലിന്റെ ആശയവാദ ചിന്തകളില്‍ നിന്നുള്ള മുന്നോട്ടുള്ള ചുവടുവെപ്പായിരുന്നു മാര്‍ക്സിസം.മാര്‍ക്സ് തന്റെ വാദമുഖങ്ങളില്‍ ഏറെ ഉദ്ധരിച്ചിട്ടുള്ള ഫോയര്‍ ബാഹു പോലും ഹെഗലിന്റെ ചിന്തകളുടെ സ്വാധീനത്തില്‍ പെട്ടിരുന്ന ചിന്തകനായിരുന്നു.യഥാര്‍ത്ഥത്തില്‍ മാര്‍ക്സിന്റെ ചിന്തകളില്‍ നിന്ന് ഭൌതികവാദം കളഞ്ഞാല്‍ ഹെഗലിന്റെ തത്വ ചിന്തയോടാണ് അത് അടുത്തു നില്‍ക്കുന്നത്.അയ്യപ്പ ഭക്തന്മാരായ കമ്യൂണിസ്റ്റ് കാരെ കാണുമ്പോള്‍ എനിക്ക് വിശേഷിപ്പിക്കാന്‍ തോന്നുക ഹെഗലിസ്റ്റ്കള്‍ എന്നാണ്.

മാര്‍ക്സിസം യഥാര്‍തത്തില്‍ ഭൌതികവാദമാണ്.ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുന്ന പ്രപഞ്ചമാണ്‌ ,സൃഷ്ടിക്കപ്പെട്ട ലോകമല്ല മാര്‍ക്സിസത്തില്‍.സൃഷ്ടിക്കപ്പെട്ട ലോകത്തിലാണ് സൃഷ്ടി കര്‍ത്താവും മുന്‍കൂട്ടി നിശ്ചയിച്ച കാര്യങ്ങളും അരങ്ങേറുന്നത്.സ്ഥിത വ്യവസ്ഥയുടെ കാഴ്ച്ചപ്പാടുമായുള്ള വൈജാത്യമാണ് യഥാര്‍ത്ഥ മാര്‍ക്സിസ്ട്ടിനു വിശ്വാസിയുമായുള്ളത്.പശു എന്നാ വാക്കിനു ഹിന്ദു സമൂഹത്തില്‍ ഒരു മൃഗം എന്നതില്‍ കവിഞ്ഞ അര്‍ഥം ഉണ്ടെന്നതുപോലെ,സസ്യാഹാരികള്‍ എന്നതിന് മാംസം ഭക്ഷിക്കാത്തവര്‍ എന്നതില്‍ കവിഞ്ഞ കൊനോട്ടെട്ടിവ് മീനിംഗ് ഉള്ളത് പോലെ ,ദൈവം എന്നതിന് ഒരേ ഒരു ശക്തി എന്ന അര്‍ഥം മാത്രം കല്പിക്കുന്നവരും യഥാര്‍ത്ഥത്തില്‍ ഒരുപറ്റം അര്‍ഥങ്ങള്‍ അതിനുണ്ട് എന്ന് ഒരു പക്ഷെ ഓര്‍ക്കുന്നില്ല.

മതം അതുകൊണ്ട് രാഷ്ട്രീയേതരം ആണെന്ന് കരുതുക വയ്യ.ഒരു ബിഷപ്പിനെ പിണറായി വിജയന്‍ കയറി 'നികൃഷ്ട ജീവി' എന്ന് വിളിക്കുമ്പോള്‍ വിശ്വാസികളാകുറെ പാര്‍ടി പ്രവര്‍ത്തകര്‍ അച്ചന്മാരുടെ അടുത്തു ചെന്ന് കൂറ് തെളിയിക്കുന്നത് ഉള്ക്കുത്തു കാരണമാണ്.

ഹൈസ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് വായിച്ച ഒരു പുസ്തകമായ ജോണ്‍സന്‍ ഐരൂരിന്റെ 'പ്രതീകങ്ങള്‍ മനശാസ്ത്ര ദൃഷ്ടിയി'ലെ ഒരു വാക്യം ഓര്മ വരുന്നു:

'
ഏതൊരു ഏക ദൈവ വിശ്വാസിയും തരം കിട്ടുമ്പോള്‍ സ്വന്തം മതത്തെ പുകഴ്ത്തും' എന്നത്.

മത വിശ്വാസത്തെ തള്ളിപ്പറയുകയല്ല ഇത്രയൊക്കെ പറഞ്ഞു കൊണ്ട് ഞാന്‍ ചെയ്തത്.രണ്ടു വിശ്വാസങ്ങളും മ്മിലുള്ള താത്വികമായ പൊരുത്തക്കേടുകള്‍ സൂചിപ്പിക്കുകയാണ്.

പിന്നെയെന്തു കൊണ്ടാണ് മാര്‍ക്സിസം വിശ്വാസികളെ തള്ളിപ്പറയാത്തത്?

പൊതുവേ പറയാറുള്ള ഉത്തരം:വിശ്വാസമോ അവിശ്വാസമോ അല്ല മുഖ്യ പ്രശ്നം,സമൂഹത്തിലെ ചൂഷിതരുടെ പ്രശ്നങ്ങളാണ് . വിശ്വാസത്തിന്റെ കാര്യത്തില്‍എന്റെ സുഹൃത്ത് ജോഷിയെ പോലുള്ള ജനങ്ങളാണ് അവരില്‍ ഏറെയും.

അതുകൊണ്ടാണ്
ഒ.വി.വിജയന്‍ പറഞ്ഞത്,ഇന്ത്യയിലെ പാവപ്പെട്ടവന് ഇന്നും ദൈവങ്ങളേ ഉള്ളു എന്ന്.സോവിയറ്റ് യൂണിയന്‍ തകര്‍ന്ന കാലത്ത് വിജയന്‍ പറഞ്ഞ വാക്കുകള്‍ അതിന്റെ വ്യതിരിക്തത കൊണ്ടു ഇന്നും എന്റെ മനസ്സിലുണ്ട്:

'
മാര്‍ക്സിസം അതിന്റെ മലിന സ്ഥൂലതകളെ മറികടന്നു ഒരു സ്വാത്വിക രേഖയായി പുനര്‍ജനി കൊള്ളുന്നത് നാം കാണുന്നു    '

എന്ന്.

സ്റാലിനിസത്തെ ചരിത്ര മൌഢ്യം എന്ന പ്രയോഗം കൊണ്ടാണ് അന്ന് വിജയന്‍ ഇകഴ്ത്തിയത്.

No comments: